Saturday, October 21, 2017

വഴിവിളക്ക്

നേരിയ ഒരനക്കം, ഒരു പിടച്ചില്‍ അങ്ങിനെ സംഭവിച്ചാല്‍ ! ശ്വാസംകഴിക്കാന്‍ പോലും മറന്ന് എല്ലാവരുടെയും നോട്ടം മുകളിലേക്ക് തന്നെയായിരുന്നു.ശ്രീനിക്ക് തന്‍റെ സപ്തനാഡികളും ചലനമറ്റതു പോലെ തോന്നി .എത്ര ദൂരം മുകളിലാണ് ആ കയര്‍കെട്ടിയിരിക്കുന്നത്.തന്‍റെ കാലുകള്‍ ആ കയറിന്‍റെ മദ്ധ്യദൂരം എത്തിയതുപോലും പാവം ആ വയോവൃദ്ധന്‍ അറിഞ്ഞില്ല. തന്റൊപ്പമുള്ള നാല് ജീവിതങ്ങളെ പട്ടിണി യില്‍നിന്നും രക്ഷിക്കാനുള്ള തത്രപ്പാട്. പിന്നീടുള്ള നടത്തം കാണാന്‍ ആരും കണ്ണുകള്‍ തുറന്നു പിടിച്ചിട്ടുണ്ടാവില്ല ഒരു നിമിഷം അവിടെ കൂടിനിന്നവരുടെ പ്രാര്‍ത്ഥനയായിരിക്കാം ആ വൃദ്ധന് ലക്‌ഷ്യം കാണാനായത് .
എന്നും ഓഫീസില്‍ വൈകി എത്തുന്നതും മാനേജരുടെ അടുത്തു നിന്ന് രണ്ടു ചീത്ത കിട്ടുന്നതും ശ്രീനിക്ക് പുത്തരിയല്ലല്ലോ .. ഇന്നെന്താണാവോ എക്സ്ക്യുസ് എന്നായിരിക്കും ചെന്ന ഉടനെയുള്ള ചോദ്യം .ഇന്നെന്തായാലും സത്യം തന്നെ പറയേണ്ടിവരും ദേവനും ,സുധിയുമൊക്കെ അവിടെ എന്നെ കണ്ടതല്ലേ ,അവരിവിടെ പരസ്യമാക്കിയിട്ടുണ്ടാവും .  പേടിച്ചാണ് മാനേജരുടെ മുറിയിലേക്ക് കയറിച്ചെന്നത്.ഒന്നിരുത്തി മൂളിക്കൊണ്ട് ചോദ്യവും വീണു .മാനേജരുടെ കനത്ത നോട്ടം പേടിച്ച് ശ്രീനി മുഖത്തു നോക്കാതെയാണ് ഉത്തരം പറഞ്ഞത് .
അവര്‍ക്ക് കാശൊക്കെ കൊടുത്തോ?
പതിവില്ലാതെ സൌമ്യമായിരുന്നു മാനേജരുടെ ചോദ്യം !ശ്രീനി ഒന്ന് പകച്ചു ! കാരണം എപ്പോഴും ചീത്ത പറയുന്ന ആള്‍ക്ക് ഇന്നെന്തുപറ്റി?
കൊടുത്ത് സര്‍ , അതുകണ്ട്കൊണ്ട് എങ്ങിനെ കൊടുക്കാതിരിക്കും,  പാവങ്ങള്‍..
നിന്റെ മനസ്സു നല്ലതാണ് അധികമാര്‍ക്കും ഇല്ലാത്തതും അതാണ്‌ .ശ്രീനി ഒരു സ്പാനിഷ്‌ പഴമൊഴി കേട്ടിട്ടുണ്ടോ ? "മനുഷ്യരാശിയെ മാറ്റാന്‍ എല്ലാവരും ആഗ്രഹിക്കുന്നു സ്വയം മാറാന്‍ ആരും ആഗ്രഹിക്കുന്നുമില്ല " ശ്രീനിക്ക് അന്ന് വല്ലാത്ത സന്തോഷം തോന്നി .മാനേജര്‍ ആദ്യമായിട്ടാണ് ഇങ്ങനെ പറയുന്നത് ,   ഇവര്‍ ഇത്ര നല്ല ആളായിരുന്നോ........    അന്നു ശ്രീനി തല ഉയര്‍ത്തിപിടിച്ചായിരുന്നു തിരിച്ചു വന്നത് എല്ലാവരും സന്ദേഹത്തിലാണ് .ഇങ്ങനെയല്ലല്ലോ ഒടിഞ്ഞു  മടങ്ങിയാണല്ലോ തിരിച്ചു വരാറ്. ഇന്നെന്തു പറ്റി ?  .രണ്ടു തേറ്റപ്പല്ല്കാട്ടിയുള്ള രാജേശ്വരി യുടെ ഭീബത്സമായ ചിരി ,  ഇവളുമാര്‍ക്കു വേറെയൊന്നും പണിയില്ലേ മറ്റുള്ളവരെ വേദനിപ്പിക്കാനും കളിയാക്കാനുമായി പിറന്ന ജന്മങ്ങള്‍ .
വഴിയില്‍ വച്ചുകണ്ട രംഗങ്ങള്‍ ശ്രീനിക്കു അത്ര വെഗം മറക്കാന്‍ പറ്റിയതായിരുന്നില്ല ജീവിക്കാന്‍ വേണ്ടി എന്തൊക്കെ വേഷങ്ങള്‍... ഇഷ്ടമല്ലാത്ത വേഷം പോലും കെട്ടാന്‍ വിധിക്കപ്പെട്ടവര്‍... മനുഷ്യരുടെ വിധി  ...

വര്‍ഷങ്ങള്‍ക്കു മുന്നേ  അടുത്ത വീട്ടിലെ ശാരദ ചേച്ചിയെ എല്ലാവരും തമാശയാക്കുമ്പോള്‍ അന്നെനിക്കത് എന്തിനാണെന്നു അറിയില്ലായിരുന്നു.
ഇന്നത്‌ ഓര്‍ത്തു പലപ്പോഴും സങ്കടപ്പെട്ടിട്ടുണ്ട് .ഈയിടെ കണ്ടപ്പോഴും ഞാന്‍ ചോദിച്ചതാണ് വിദ്യാഭ്യാസമുള്ളചേച്ചിക്ക് എന്തുകൊണ്ട് മക്കളെ വളര്‍ത്താന്‍ ഒരു ജോലിക്കു ശ്രമിച്ചു കൂടാഞ്ഞത് ?എല്ലാവരും വെറുക്കുന്ന ഈ പണി തന്നെ വേണമായിരുന്നോ?  ഉത്തരം പെട്ടന്നായിരുന്നു .
ഇല്ല ശ്രീനി എന്നെ ഇങ്ങനെയാക്കിയത് മക്കളുടെ അച്ഛന്‍ തന്നെയാണ് .പിന്നെ ഞാന്‍ എന്തിന്? ആര്‍ക്കുവേണ്ടി ? എന്നെ എല്ലാവരും വെറുത്തോട്ടെ ...തമാശയാക്കിക്കൊള്ളട്ടെ , ഞാനതു കാര്യമാക്കുന്നില്ല ..
 ഒരു പ്രേമത്തിന്റെ ബാക്കിപത്രം ,കുടുംബത്തെ മറന്നുകൊണ്ടെടുത്ത ഒരു തീരുമാനത്തിന്റെ ശവമഞ്ചവും പേറി ജീവിക്കുന്ന അവരോടു ഞാന്‍ എന്ത് മറുപടി പറയാന്‍.വിവേകമില്ലാതെടുത്ത ഒരു പ്രണയമെന്ന ചാപല്യത്തിന്റെ ബലിയാടോ വികാരവിചാരമില്ലാത്ത ഒരു പാവത്തിന്റെ അസ്വാതന്ത്ര്യമോ? അതോ ...  എന്തോ ...ഏതോ വഴിക്കുനയിക്കുന്ന കല്പ്പനകളില്‍ പെട്ടുഴലുന്നതോ . ,എന്തിനെന്നറിയാതെ വിജ്രംഭിച്ചു കൊണ്ടിരിക്കുന്ന മനസ്സിനോട് അരുതേ എന്നുപറയാനുള്ള ത്രാണി
പോലും ഇല്ലാതെ ജീവച്ഛവമായി മാറിക്കൊണ്ടിരിക്കുന്ന ആ സ്ത്രീയുടെ രോദനത്തില്‍ ലയിച്ചു തന്നെ തന്നെ നഷ്ട്ടപ്പെട്ടു നില്‍ക്കുന്ന അവരോട് സമാധാനം കണ്ടെത്താന്‍ പറയാനാകുമോ ? ജീവിതത്തെയോ ജീവനെയോ വെല്ലുവിളിക്കാന്‍ കഴിയാത്ത ഒരവസ്ഥാന്തരത്തില്‍ നെടുനീളെ പിളര്‍ന്നു വരുന്ന നരസിംഹത്തിന്റെ ശക്തി ആവാഹിച്ചെടുക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ശരീരം തളര്‍ന്നു ആത്മാവിന്റെ
വിടപറയലിനു വേണ്ടി കാത്തിരിക്കുന്ന ആ അമ്മയുടെ ഹൃദയത്തില്‍ ഇറങ്ങിച്ചെല്ലാന്‍ ഒന്ന് സാന്ത്വനിപ്പിക്കാന്‍....... ഒന്നിനുമാവുന്നില്ല.നെയ്തെടുക്കാന്‍ കഴിയാത്ത ഭൂതകാലത്തി ന്‍റെ ജീവസ്സുറ്റ രേഖാചിത്രത്തില്‍ അവരുടെ പ്രതിബിംബം നൂറ്റിയെടുക്കാന്‍ അവര്‍ക്കിന്നു കഴിയുന്നുണ്ടോ! ഒരിക്കല്‍ അവര്‍ പറഞ്ഞ വാചകം എന്നും വേദനയായി തികട്ടിവരാറുണ്ട്,  വാര്‍ന്ന മുറിപ്പാടില്‍ നിന്നും ഒഴുകിവരുന്ന
നിണം വരണ്ടു നില്‍ക്കുന്ന മറ്റു ഞരമ്പുകളിലും നനവു പടര്‍ത്തികൊണ്ട് പോകുമ്പോള്‍ അതേ ചാലകത്തില്‍ നിന്നും എനിക്ക് കിട്ടുന്നതു സുഖമോ വേദനയോ?  അതെന്താണെന്നെനിക്കറിയില്ല എന്ന്. ഒരനുജനോടെന്ന പോലെഅവര്‍ എന്റെ മനസിലേക്ക് ഇറക്കിവെക്കുന്ന ഗദ്ഗദ കൂമ്പാരങ്ങളില്‍ എനിക്ക് മനസിലാക്കാന്‍ പറ്റാത്ത ഒരു പിടി വേദനകള്‍ നിറഞ്ഞു നില്‍പ്പുണ്ടാവാം .  ഇന്നവര്‍ ഗതിവിഗതികളറിയാതെ ഒഴുകുന്നു. പലരുടെയും ജീവിതകഥകള്‍മനപാഠമാക്കിയ ശ്രീനിക്ക് അവരെയൊക്കെ മറന്നു കൊണ്ട് ഒരു ദിവസം പോലും തള്ളി നീക്കാനാവില്ല... 

No comments:

Post a Comment